ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അധിക ഫീസ് ഇടാക്കിയ സംഭവത്തിൽ നടപടിയുമായി സിബിഎസ്ഇ. വിദ്യാർഥികൾക്കു തുക തിരികെ നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു.
സൈറ്റിലെ സാങ്കേതിക തകരാർ മൂലം അധികനിരക്ക് നൽകേണ്ടിവന്നവർക്കാണ് പണം തിരികെ ലഭിക്കുക. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസ് പകർപ്പിനുമായി അപേക്ഷിച്ച വിദ്യാർഥികളിൽനിന്നാണ് അധിക തുക ഈടാക്കിയത്.
സംഭവം വിവാദമായതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സിബിഎസ്ഇയിൽനിന്ന് റിപ്പോർട്ട് തേടി.
പിന്നാലെയാണ് അധികമായി ഈടാക്കിയ തുക തിരികെ നൽകുമെന്ന് സിബിഎസ്ഇയുടെ അറിയിപ്പുണ്ടായത്. അധികമായി ഇടാക്കിയ ഫീസ് പണമടച്ച അതേ മാർഗത്തിലൂടെ തന്നെ തിരിച്ച് നല്കും. സാങ്കേതിക തകരാർ മൂലം കുറവ് പണം അടച്ച വിദ്യാർഥികളെ ബാക്കി തുക അടയ്ക്കുന്നതിനെക്കുറിച്ച് പ്രത്യേകം അറിയിക്കും.